
‘ലവ് ജിഹാദ്’ നിയമത്തിന് ഒരുമാസം: യു.പി ജയിലുകളിലുള്ളത് 30ലധികം മുസ്ലിംകൾ
ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് നിയമം അഥവാ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലായിട്ട് ഒരു മാസം. ഈ ഒരുമാസത്തിനിടെ ഈ നിയമപ്രകാരം 35 യുവാക്കളാണ് സംസ്ഥാനത്ത് അറസ്റ്റിലായിട്ടുള്ളതെന്ന് ദേശീയ മാധ്യമമായ പിറ്റിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. നവംബര്‍ 27 ന് നിയമം നടപ്പിലായതിന് ശേഷം ഇതുവരെ ഒരു ഡസനോളം എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
നിയമം നിലവിൽവന്ന് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്ത് ആദ്യ അറസ്റ്റുണ്ടായി. ബറേലി സ്വദേശിയായ 20 കാരിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഉവൈഷ് അഹമ്മദ് എന്ന 21 കാരന് അറസ്റ്റിലായത്. 3 ദിവസത്തിന് ശേഷം ആദ്യ എഫ്ഐആര്‍ ഉവൈഷ് അഹമ്മദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തന്റെ മകളെ മതപരിവര്‍ത്തനത്തിനായി ഉവൈഷ് നിര്‍ബന്ധിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. ഉവൈഷ് അഹമ്മദിന് പിന്നാലെ, നദീം, മുസഫര്‍ നഗറിലുള്ള നദീമിന്റെ സുഹൃത്ത്, മൊറാദാബാദിലുള്ള സഹോദരങ്ങളായ റാഷിദും സലീമും, മൊയിലെ ഷദബ് ഖാന്, സിതാപൂരിലെ അഞ്ച് മുസ്ലിം യുവാക്കള്‍, ബിജ്നോറിലെ അഫ്സല്, ഹര്‍ദോയിലെ മുഹമ്മദ് അസാദ് തുടങ്ങിയവരെല്ലാം അറസ്റ്റിലായി.
നദീം അറസ്റ്റിലാകുന്നത് ഡിസംബര്‍ 6 നാണ്. അക്ഷയ് കുമാര്‍ ത്യാഗി എന്ന ആളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തന്റെ ഭാര്യ പരുളിനെ വിവാഹ വാഗ്ദാനം നല്കി മതംമാറ്റാന്‍ നദീം ശ്രമിച്ചു എന്നായിരുന്നു അക്ഷയ് കുമാറിന്റെ പരാതി. നദീമും താനും സുഹൃത്തുക്കളായിരുന്നെന്നും അതിനാല്‍ തന്നെ തന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു നദീമെന്നും പരാതിയില്‍ പറയുന്നു. പക്ഷേ, ആഴ്ചകള്‍ക്ക് ശേഷം അലഹബാദ് കോടതി നദീമിനെതിരെ നടപടികള്‍ സ്വീകരിക്കരുതെന്ന് ഉത്തരവിടുകയായിരുന്നു. കേസിലെ ഇരയായ പരുളിന് പ്രായപൂര്‍ത്തിയായതാണെന്നും കാര്യങ്ങളെ തിരിച്ചറിയാനുള്ള വിവേചനശക്തിയുണ്ടെന്നും അവര്‍ക്ക് നദീമിനെ അറിയാമെന്നും കോടതി നിരീക്ഷിച്ചു.
മൊറാദാബാദിലെ സലിം അലി റാഷിദ് അലി എന്നീ സഹോദരങ്ങളെയും ലവ് ജിഹാദ് നിയമപ്രകാരം ഈ മാസമാദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി ഉത്തരവ് പ്രകാരം വിട്ടയച്ചു. ഒരു ദലിത് പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് ബിജ്നോറില് ഒരു മുസ്ലിം യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സഹപാഠികളായിരുന്നു ഇരുവരും. കഴിഞ്ഞ് 14ന് ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ഒരുപറ്റം പേര് ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് നടന്നത്.
യോഗി ആദിത്യനാഥ് നടപ്പില്‍ വരുത്തിയ പുതിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് കൊണ്ട് നിലവില്‍ അലഹബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.