
കൊവിഡ് രോഗ ഉത്ഭവം പഠിക്കാൻ വുഹാനിലേക്ക് പുറപ്പെട്ട് ലോകാരോഗ്യ സംഘടന
ചൈനയിലെ വുഹാനിൽ ആവിർഭവിച്ച് ലോകം മുഴുവൻ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗത്തിൽ പതിനെട്ട് ലക്ഷം പേർ ഇതുവരെ മരണമടഞ്ഞു. രോഗത്തിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ വിദഗ്ദ്ധ സംഘത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അന്വേഷണം ആരംഭിക്കും മുൻപ് അവസാന നിമിഷം തടഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.ഇന്നായിരുന്നു ലോകാരോഗ്യ സംഘടനയിലെ പത്തംഗ സംഘം ചൈനയിൽ എത്തേണ്ടിയിരുന്നത്. തങ്ങൾ കൊവിഡ് രോഗത്തെ തടയാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അഭിപ്രായപ്പെട്ടു. എന്നാൽ നാളിതുവരെ ചൈന കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം തടത്താൻ അനുവദിച്ചിട്ടില്ല.2019 അവസാനമാണ് വുഹാനിൽ ലോകത്തെ ആദ്യ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. എന്നാൽ മതിയായ രീതിയിൽ സ്ഥിതി നിയന്ത്രിക്കാത്തതിനാൽ രോഗം ചൈന വിട്ട് പുറത്തേക്ക് അതിവേഗം പടർന്നു. അതുകൊണ്ട് തന്നെ ചൈനയുടെ ബദ്ധവൈരിയായ അമേരിക്ക ഇതിന് ചൈനയെ കുറ്റപ്പെടുത്തി. ചൈനീസ് വൈറസ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡിനെ വിശേഷിപ്പിച്ചത്.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എങ്ങനെ കൊവിഡ് പടർന്നു എന്നത് കണ്ടെത്താനായിരുന്നു ലോകാരോഗ്യ സംഘടന ചൈനീസ് സന്ദർശനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്.അനുമതി ലഭിക്കാത്തത് വിസയുമായി ബന്ധമുളള പ്രശ്നങ്ങളാണെന്ന് കരുതുന്നെന്നും അവസാന നിമിഷം അനുമതി ലഭിക്കുമെന്ന് കരുതുന്നതായും ലോകാരോഗ്യസംഘടന അത്യാഹിതവിഭാഗം അദ്ധ്യക്ഷൻ മൈക്കൽ റയാൻ അഭിപ്രായപ്പെട്ടു.ശാസ്ത്രജ്ഞർ ആദ്യം കരുതിയിരുന്നത് വുഹാനിലെ ചന്തയിൽ നിന്നാകാം വൈറസ് മനുഷ്യനിലേക്ക് പടർന്നത് എന്നാണ്. പക്ഷെ പിന്നീട് മറ്റേതോ സ്ഥലത്ത് നിന്നാകും രോഗം പകർന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വവ്വാലിൽ നിന്നാണ് രോഗം മനുഷ്യരിലെത്തിയത് എന്ന് കരുതപ്പെടുന്നു. എന്നാൽ വവ്വാലിൽ നിന്ന് മറ്റേതോ മൃഗം വഴിയാണ് വൈറസ് മനുഷ്യനിലെത്തിയത്. ഏത് മൃഗമെന്ന് ഇതുവരെ കണ്ടെത്താൻ ശാസ്ത്രജ്ഞർക്കായിട്ടില്ല.