
സ്ത്രീയും പുരുഷനും ചെയുന്ന ജോലിക്കു തുല്യ മൂല്യമെന്ന് : സുപ്രിംകോടതി
വീട്ടിൽ സ്ത്രീ ചെയ്യുന്ന ജോലിക്ക് പുരുഷൻ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതി. 2014ൽ ഡൽഹിയിൽ വച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നിരീക്ഷണങ്ങൾ. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലി ചെയ്യുന്നതെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയിൽ ചെലവാക്കുന്നുണ്ട്. പുരുഷന്മാർ ഒരു ദിവസം ചെലഴിക്കുന്നത് 97 മിനിട്ടാണ്.കേസിൽ മരിച്ച ദമ്പതികളുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരത്തുക കോടതി വർധിപ്പിച്ചു. നേരത്തെ ഡൽഹി ഹൈക്കോടതി നിശ്ചയിച്ച 22 ലക്ഷത്തിൽ നിന്ന് 33.20 ലക്ഷമാക്കിയാണ് തുക സുപ്രിംകോടതി വർധിപ്പിച്ചത്. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ട്രൈബ്യൂണൽ ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കേസിലെ അപ്പീൽ പരിഗണിച്ച ഡൽഹി കൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കുകയായിരുന്നു.
നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ, മെയ് 2014 മുതലുള്ള 9 ശതമാനം പലിശയും കുടുംബത്തിനു നൽകണം. വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
വീട്ടുജോലിക്കാർക്ക് ദേശീയതലത്തിൽ തന്നെ വരുമാനം നിശ്ചയിക്കുന്നത് അങ്ങേയറ്റം പ്രധാനമാണ്. ഒരുപാട് ജോലികളിൽ വ്യാപൃതരായിരിക്കുന്ന സ്ത്രീകൾക്കുള്ള അംഗീകാരം കൂടിയാണ്. തൊഴിലിന്റെ മൂല്യത്തിൽ നിയമവും കോടതിയും വിശ്വസിക്കുന്നു എന്ന സന്ദേശമാണ് അതു നൽകുന്നത്. സാമൂഹിക സമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പു കൂടിയാകുമത്- കോടതി വ്യക്തമാക്കി.