
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ കേന്ദ്രസംഘമെത്തി
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച സംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ രുചി ജെയിൻ (കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോ സൈലേഷ് പവാർ (എൻ ഐ വി), ഡോ അനിത് ജിൻഡാൽ (ഡൽഹി ആർ എം എൽ ആശുപത്രി) എന്നിവരാണ് സംഘത്തിലുളളത്.പനിക്ക് കാരണമായ എച്ച്5എൻ8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ കേന്ദ്ര സംഘം നടത്തുമെന്നാണ് വിശദീകരണം. പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യപ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.അതേസമയം, പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂർത്തിയാകും. 6200 താറാവുകൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്.കേരളത്തിന് പുറമെ രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന പന്ത്രണ്ട് പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുളളിൽ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികൾ ചത്തതായാണ് കണക്ക്. ഇതിൽ കൂടുതലും ദേശാടന പക്ഷികളാണ്.