
നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ് ഇറങ്ങിപ്പോയി
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ് എം എൽ എയും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു. സ്പീക്കർക്ക് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.പത്തുമിനിട്ടോളം സഭയിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങുകയായിരുന്നു. ഇതിനിടെ മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും, താൻ ചെയ്യുന്നത് ഭരണഘടനാപരമായ കർത്തവ്യമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയെ ഓർമ്മിപ്പിച്ചു.സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തിന് പിന്നാലെ ജോർജും കൂടി. ഇതുപോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായിട്ടില്ല. ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ഗവർണർ ബി ജെ പിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷവും പി സി ജോർജും സഭയിൽ നിന്ന് ഇറങ്ങിപ്പോയപ്പോഴും ബി ജെ പിയുടെ ഏക എം എൽ എ ഒ രാജഗോപാൽ തന്നെ തുടർന്നത് ശ്രദ്ധേയമായി.