
ദുരന്തമുഖങ്ങളില്‍ രക്ഷിക്കാന്‍ സന്നദ്ധസേന; ടൊവീനോ ബ്രാന്‍ഡ് അംബാസഡര്‍
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങി ഇക്കഴിഞ്ഞ കാലയളവിൽ കേരളം നേരിട്ട നിരവധി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധ സേന എന്ന ആശയം കൊണ്ടുവന്നത്.
ദുരന്തമുഖങ്ങളിൽ സഹായമെത്തിക്കുന്നതിന് പുറമേ അതിജീവനത്തിനായുള്ള പരിശീലനവും സന്നദ്ധ സേന ലക്ഷ്യമാണ്. സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയിൽ നിലവിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേനയുടെ ബ്രാൻഡ് അംബാസഡർ ആയി നടൻ ടൊവിനോ തോമസിനെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആദ്യഘട്ട പ്രീ മൺസൂൺ പരിശീലനം ഓൺലൈനായി നടക്കുകയാണ്. സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ചിട്ടയായ പരിശീലനം താഴെ തട്ടിൽ വരെ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടരുകയാണ്. സന്നദ്ധ പ്രവർത്തകർക്കാവശ്യമായ ഇൻഷുറൻസ്, മൽസര പരീക്ഷകളിലെ വെയ്റ്റേജ് എന്നിവയും സർക്കാരിന്റെ പരിഗണനയിലാണ്. പരിശീലനം പൂർത്തിയാക്കിയ മുഴുവൻ പ്രവർത്തകർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ഐ.ഡി കാർഡ് വിതരണം തുടങ്ങാനുള്ള നടപടിയും സന്നദ്ധ സേന ഡയറക്ടറേറ്റ് പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെയും സന്നദ്ധസേനയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. പ്രളയകാലത്ത് മത്സ്യബന്ധന തൊഴിലാളികളും മറ്റും നടത്തിയ രക്ഷാപ്രവർത്തനങ്ങളും സാമൂഹ്യപ്രതിബദ്ധതയുമാണ്, സംസ്ഥാനത്തിന് സ്വന്തമായി ഒരു സന്നദ്ധസേന എന്ന ആശയം രൂപപ്പെടുന്നത്.