
കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന; സി എ ജിക്കെതിരെ സഭയിലും ആഞ്ഞടിച്ച് തോമസ് ഐസക്ക്
കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സി എ ജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ നടത്തിയതെന്നും ധനമന്ത്രി തോമസ് ഐസക്ക്. സി എ ജിക്കെതിരായ ആരോപണം നിയമസഭയിലാണ് ധനമന്ത്രി ആവർത്തിച്ചത്.സി എ ജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. സർക്കാരിന് മേൽ കിഫ്ബി അധിക ഭാരമുണ്ടാക്കിയിട്ടില്ലെന്നും 14 (1) ചട്ടപ്രകാരമുളള ഓഡിറ്റ് പോരെന്ന് സിഎജി ഇപ്പോൾ കത്തെഴുതുന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആർക്കും പരിശോധിക്കാമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.കിഫ്ബിയുടെ രണ്ടാം ഘട്ടം ആലോചിച്ചിട്ടില്ല. നിലവിൽ വിവിധ ഘട്ടങ്ങളിലായി 65,000 കോടിയുടെ പദ്ധതികൾ കിഫ്ബി ആസൂത്രണം ചെയ്തിട്ടുണ്ട്. കിഫ്ബി വിജയിക്കുന്നു എന്നതിന്റെ തെളിവാണ് കിഫ്ബിക്കെതിരായ ആരോപണങ്ങളെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ്വെയറാണ് കേരളത്തിലേത്. കഴിഞ്ഞ വർഷമുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റും ഫംഗ്ഷണൽ ഓഡിറ്റും ഇപ്പോൾ നടക്കുന്നുണ്ട്. ഇതുമൂലമുളള കാലതാമസം വന്നിട്ടുണ്ട്. ട്രഷറി ക്രമക്കേടിന് ഈ സർക്കാർ വന്ന ശേഷം മൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.ട്രഷറിയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കും. വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ നിലവിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടില്ല. എന്നാൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ക്രമക്കേടിൽ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. മറ്റു ക്രമക്കേടുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ നാല് വർഷം കൊണ്ട് 16,304 കോടിയുടെ മൂലധന ചെലവ് വർദ്ധന ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.