
കാട്ടാനയുടെ ആക്രമണത്തിൽ യുവതികൊല്ലപ്പെട്ട സംഭവം: റിസോർട്ട് ഉടമകൾ അറസ്റ്റിൽ
വയനാട്ടിൽ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. റിസോർട്ട് ഉടമകളായ സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റുചെയ്തത്.
മേപ്പാടിയിലെ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് സ്വദേശിനി ഷഹാനയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻറ് സയൻസ് കോളജിൽ സൈക്കോളജി അധ്യാപികയായിരുന്നു ഷഹാന. 30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോർട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സംഭവത്തിൽ വയനാട് ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിൽ റിസോർട്ടിൽ ഗുരുതര സുക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു.