
പുതിയ സ്വകാര്യതാ നയം നടപ്പിൽ വരുത്തിയാൽ 28 ശതമാനം ഉപയോക്താക്കളും വാട്സ്ആപ്പ് വിടുമെന്ന് പഠനം
പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ പരസ്യപ്പെടുത്തിയതിന് പിന്നാലെ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. വാട്സ്ആപ്പ് പണി തരുമെന്ന് കണ്ട് ഉപയോക്താക്കളിൽ നല്ലൊരു ഭാഗവും സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ചേക്കേറാൻ ശ്രമം ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ സർവേ പ്രകാരം വാട്സ്ആപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം നടപ്പിൽ വരുത്തുന്ന മുറക്ക് 29 ശതമാനം ഉപയോക്താക്കൾ ആപ്പ് ഉപേക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ടു. 79 ശതമാനം ആളുകൾ ആപ്പ് ഉപയോഗിക്കുന്ന കാര്യത്തിൽ പുനർവിചിന്തനത്തിന് ശ്രമിക്കുന്നതായി അഭിപ്രായപ്പെട്ടിരിക്കുകയാണ്.
ഗുഡ്ഗാവ് േകന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ മീഡിയ റിസർച്ചാണ് പഠനം നടത്തിയത്. 49 ശതമാനം ഉപയോക്താക്കൾ വാട്സ്ആപ്പിന്റെ പ്രവർത്തിയിൽ കുപിതരാണെന്നും 45 ശതമാനം പേർ വാട്സ്ആപ്പിനെ ഇനി വിശ്വസിക്കില്ലെന്നും 35 ശതമാനം ആളുകൾ വാട്സ്ആപ്പ് തങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും അഭിപ്രായപ്പെട്ടതായി സർവേയിൽ പറയുന്നു. 10 ശതമാനം ആളുകൾ മാത്രമാണ് വാട്സ്ആപ്പിന്റെ പുതിയ നയങ്ങളെ പറ്റി പ്രതികരിക്കാതിരുന്നത്.
സിഗ്നലിനെയല്ല മറിച്ച് ടെലഗ്രാമിലേക്ക് ചേക്കേറാനാണ് കൂടുതൽ ഉപയോക്താക്കളും താൽപര്യപ്പെടുന്നതെന്നും സർവേയിൽ കണ്ടെത്തി. 41 ശതമാനം ആളുകൾ ടെലഗ്രാം തെരഞ്ഞെടുത്തപ്പോൾ സ്വകാര്യതക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയ സിഗ്നൽ തെരഞ്ഞെടുത്തിരിക്കുന്നത് 35 ശതമാനം പേരാണ്.
ഉപയോക്താക്കൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പുതിയ ആയുധവുമായി വാട്സ്ആപ്പ് രംഗത്തെത്തിയിരുന്നു. വാട്ട്സ്ആപ്പ് വെബിലും ഡെസ്ക്ടോപ്പ് അപ്ലിക്കേഷനിലും അക്കൗണ്ട് ലിങ്കുചെയ്യുന്നതിന് ഇനിമുതൽ മറ്റൊരു സുരക്ഷാ ലെയർ കൂടി ചേർക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
അതായത്, വരും ആഴ്ച്ചകളിൽ അപ്ഡേറ്റിലുടെ പുതിയ സുരക്ഷാ ഫീച്ചർ ലഭിക്കുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറിലേക്ക് വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിനായി ഫിംഗർപ്രിൻറ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിക്കേണ്ടി വന്നേക്കും. നിങ്ങളുടെ സാന്നിധ്യമില്ലാതെ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ലിങ്കുചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയെന്നതാണ് ഇൗ അധിക സുരക്ഷയുടെ ലക്ഷ്യമെന്നും വാട്സ്ആപ്പ് അറിയിച്ചു.
സ്വകാര്യത പ്രശ്നങ്ങൾക്ക് തിരിച്ചടി നേരിടുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. ഫേസ് െഎഡിയും വിരലടയാള ഒതൻറിക്കേഷനും ഉപയോക്താവിെൻറ മൊബൈൽ ഫോണിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹാൻഡ്സെറ്റിെൻറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ വാട്ട്സ്ആപ്പിന് ആക്സസ് ചെയ്യാൻ കഴിയില്ലെന്നും അവർ ഉറപ്പുനൽകുന്നു.
ഇനിമുതൽ വാട്ട്സ്ആപ്പ് അക്കൗണ്ടുമായി വാട്ട്സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് അപ്ലിക്കേഷൻ ലിങ്കുചെയ്യുന്നതിന്, ഫോണിൽ ഫേസ് െഎഡി അല്ലെങ്കിൽ ഫിംഗർപ്രിൻറ് അൺലോക്ക് ഉപയോഗിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഈ ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാനർ ആക്സസ് ചെയ്യാൻ കഴിയും, അത് കമ്പ്യൂട്ടറുമായുള്ള ലിങ്കിങ് പ്രക്രിയ പൂർത്തിയാക്കും.