
ഉത്തരാഖണ്ഡിലെ ചമോലിയിൽ 200 ലധികം പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു
ഡെറാഡൂൺ :മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ 200 ലധികം പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദുരന്ത മേഖലയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിലയിരുത്തി. തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകി.
ഹിമപാതം മാത്രമല്ല, മലയിടിച്ചിലിൽ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങൾ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാൽ അവയുടെ ഭിത്തികൾ ദുർബലമായിരിക്കും. ചെറിയ അളവിൽ കല്ലും മണലും വന്നുവീണാലും തകരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയത്.
അതേസമയം, മഞ്ഞുമല ഇടിഞ്ഞതിന്റെ കാരണം ഹിമപാതം ആണോ എന്ന അന്തിമ നിഗമനത്തിലെത്താനായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മഞ്ഞുമല ഉരുകി രൂപം കൊണ്ട തടാകം തകർന്നതാണ് ഉത്തരാഖണ്ഡിലെ പ്രളയത്തിന് കാരണം എന്ന നിഗമനത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.