
സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണം: ഘടകകക്ഷികളോട് സിപിഐഎം
സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണമെന്ന് ഉഭയകക്ഷി ചർച്ചയിൽ ഘടകകക്ഷികളോട് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അത്രയും സീറ്റുകൾ ഇത്തവണയും വേണമെന്ന് ഘടകക്ഷികൾ ആവശ്യപ്പെട്ടു. വികസന മുന്നേറ്റ യാത്രയ്ക്കു ശേഷമായിരിക്കും വിശദമായ സീറ്റ് ചർച്ചകളിലേക്ക് കടക്കുക.
യുഡിഎഫിലായിരുന്നപ്പോൾ ലഭിച്ചിരുന്ന 15 സീറ്റുകൾ കേരളാ കോൺഗ്രസ് എമ്മും ഏഴു സീറ്റുകൾ എൽജെഡിയും ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. പോസിറ്റീവായ ചർച്ചയെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. നാല് സീറ്റുകൾ എന്ന ആവശ്യത്തിൽ എൻസിപി ഉറച്ചു നിന്നു. കഴിഞ്ഞതവണ മത്സരിച്ച നാലു സീറ്റുകൾ തന്നെയായിരുന്നു ജനാധിപത്യ കേരള കോൺഗ്രസിന്റെ ആവശ്യം.
കോൺഗ്രസ് എസ്, ഐഎൻഎൽ തുടങ്ങിയ പാർട്ടികളുമായും ചർച്ച നടന്നു. കൂടുതൽ സീറ്റുകൾ വിട്ടുവീഴ്ച ചെയ്യുമെന്ന ഉറപ്പും സിപിഐഎം നൽകി. ജനതാദൾ എസുമായി അടുത്ത ദിവസം ചർച്ച നടത്തും. സിപിഐയുമായി രണ്ടാംഘട്ട ചർച്ചയും ഈ ആഴ്ച ഉണ്ടാകും.